സുന്നത് നമസ്കാരങ്ങള്


നിസ്കാരത്തില്‍ ഓതേണ്ട സൂറത്തുകള്‍


നിസ്കാരത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതല്‍ സുന്നത്താണ്. ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ പ്രത്യേക നിസ്കാരങ്ങളില്‍ പ്രത്യേക സൂറത്തുകള്‍ വാരിദായി വന്നിട്ടുണ്ട്. ശാഫി മദ്ഹബിന്റെ വീക്ഷണ പ്രകാരം അറിയപ്പെട്ട ചില സൂറത്തുകള്‍ വിവരിക്കുകയാണ്.
നിശ്ചിത സൂറത്തുകള്‍ ഓതല്‍ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടവയിലെല്ലാം പ്രസ്തുത സൂറത്തുകള്‍ അല്ലാത്തത് കൊണ്ട് തുടങ്ങിയാല്‍ അവ നിര്‍ത്തി നിശ്ചിത സൂറത്തുകള്‍ കൊണ്ട് തുടങ്ങല്‍ സുന്നത്താണ്. (തുഹ്ഫ 2/50)

തനിച്ച് നിസ്കരിക്കുന്നവനും നിശ്ചിത വ്യക്തികളുടെ ഇമാമും ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ അനൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്. അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും മഗ്രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്. ആദ്യത്തെ രണ്ട് റക്അത്തില്‍ മാത്രമേ സുന്നത്തുള്ളൂ. (തുഹ്ഫ 2/155)
വെള്ളിയാഴ്ച സുബ്ഹിക്ക് സമയം വിശാലമെങ്കില്‍ ഒന്നാമത്തെ റക്അത്തില്‍ അലിഫ് ലാം മീം സജദയും രണ്ടാമത്തെതില്‍ ഹല്‍ അതായും പൂര്‍ണമായി ഓതല്‍ സുന്നത്തുണ്ട്. സമയം വിശാലമല്ലങ്കില്‍ ചെറിയ സൂറത്തുകളാണ് ഓതേണ്ടത്. ഒന്നാമത്തെ റക്അത്തില്‍ ഓതേണ്ടത് ഓതിയില്ലെങ്കില്‍ രണ്ടാം റക്അത്തില്‍ രണ്ടും ഓതേണ്ടതാണ്. (തുഹ്ഫ 2/56)

വെള്ളിയാഴ്ച രാവില്‍ മഗ്രിബിന്റെ ഒന്നാം റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്ലാസും ഓതല്‍ ശാഫി മദ്ഹബില്‍ സ്ഥിരപ്പെട്ട സുന്നത്താണ്. ശനിയാഴ്ച രാവില്‍ മഗ്രിബിന് ഒന്നാം റക്അത്തില്‍ സൂറത്തില്‍ ഫലഖും രണ്ടാം റക്അത്തില്‍ സൂറത്തുന്നാസും ഓതണം. ഞായറാഴ്ച രാവില്‍ സൂറത്തുല്‍ ഫീലും സൂറത്തുല്‍ ഖുറൈശുമാണ് ഓതേണ്ടത്. തിങ്കള്‍, വ്യാഴം രാവില്‍ ഓതേണ്ടത് സൂറത്തുല്‍ മാഊനും സൂറത്തുല്‍ കൌസറുമാണ്. വെള്ളി, ചൊവ്വ രാവുകളില്‍ കാഫിറൂനയും ഇഖ്ലാസും ഓതണം. (ഹാമിശു സിറാതുല്‍ ഖാരി, ബിഗ്യ)
വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതായുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്. (ഖല്‍ജൂസി 1/154)
ഇമാം സൂറത്തുകള്‍ മുഴുനും ഉറക്കെ ഓതലാണ് സുന്നത്ത്. പകുതി മെല്ലെയും പകുതി ഉറക്കെയും ഓതല്‍ സുന്നത്തില്ല. (ഫതാവല്‍ കുബ്റാ 1/153)


തസ്ബീഹ് നിസ്കാരം


മുത്ലഖായ സുന്നത്ത് നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. ഇത് ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്തല്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാനും പ്രേരണനല്‍കാനുമായി ജമാഅത്തായി നിര്‍വഹിക്കുന്നതിന് വിരോധമില്ല.
പുരുഷനെ ഇമാമാക്കി സ്ത്രീകള്‍ വീടുകളില്‍ തസ്ബീഹ് നിസ്കാരം നിര്‍വഹിക്കാറുണ്ട്. സ്ത്രീകള്‍ക്ക് നിസ്കാരം അറിയാനും പഠിപ്പിക്കുനുമാണെങ്കില്‍ ഇത് കുഴപ്പമില്ല. മഅ്മൂമുകള്‍ മുഴുവനും സ്ത്രീകളാണെങ്കില്‍ ഇത് കുഴപ്പമില്ല. മഅ്മൂമുകള്‍ മുഴുവനും സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പുരുഷന്‍ ഇമാമത്ത് നില്‍ക്കലാണ് ഉത്തമം (മഹല്ലി 1/222). പുരുഷന്റെ പിന്നില്‍ തുടര്‍ന്ന് നിസ്കരിക്കുന്ന സ്ത്രീകള്‍ മൂന്ന്മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മൂന്ന് മുഴത്തേക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്ക് ബാധകമല്ല. (ഫതാവല്‍ കുബ്റാ 2/215)

തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയമോ സന്ദര്‍ഭമോ ഇല്ല. നിസ്കാരം വിലക്കപ്പെടാത്ത ഏത് സമയത്തും ഇത് നിര്‍വഹിക്കപ്പെടാവുന്നതാണ്. മുന്തിയതും പിന്തിയതും രഹസ്യവും പരസ്യവുമായ മുഴുവന്‍ തെറ്റുകളും തസ്ബീഹ് നിസ്കാരം കൊണ്ട് പൊറുക്കപ്പെടുമെന്ന് ഹദീസുകളില്‍ കാണാം.
നാല് റക്അത്താണ് ഈ നിസ്കാരം. രാത്രിയായാലും പകലാലായും ഈരണ്ട് റക്അത്തായി നിസ്കരിക്കലാണ് ഉത്തമം (തുഹ്ഫ 2/245). ഫര്‍ള് നിസ്കാരം ഖളാഉള്ളവര്‍ തസ്ബീഹ് നിസ്കരിക്കരുത്. അവര്‍ ഖളാഅ് വീട്ടാനാണ് ആ സമയം ഉപയോഗിക്കേണ്ടത്. ഒന്നാം റക്അത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്തുത്തകാസുറും രണ്ടാം റക്അത്തില്‍ വല്‍ അസ്രിയും മൂന്നാം റക്അത്തില്‍ കാഫിറൂനയും നാലാം റക്അത്തില്‍ ഇഖ്ലാസ് സൂറത്തുമാണ് ഈ നിസ്കാരത്തില്‍ ഓതേണ്ടത്.

നിസ്കാര രൂപം

അല്ലാഹു തആലാക്ക് വേണ്ടി രണ്ട് റക്അത്ത് തസ്ബീഹ് സുന്നത്ത് നിസ്കാരം ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തില്‍ ഇഹ്റാം കെട്ടണം. നാല്‍ റക്അത്തുള്ള തസ്ബീഹ് നിസ്കാരത്തില്‍ 300 തവണ ........ എന്ന ദിക്റ് ചൊല്ലണം. ഇതാണ് തസ്ബീഹ് നിസ്കാരത്തിന്റെ പ്രത്യേകത. ഒന്നാം റക്അത്തില്‍ ഫാത്തിഹക്കും സൂറത്തിനും ശേഷം പതിനഞ്ച് പ്രാവശ്യം റുകൂഅ്, ഇഅ്തിദാല്, രണ്ട് സുജുദുകള്‍, ഇടയിലെ ഇരുത്തം എന്നിവയിലെ സുന്നത്തായ ദിക്റുകള്‍ക്ക് ശേഷം പത്ത് പ്രാവശ്യം, രണ്ടാം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്ത് പ്രാവശ്യം ഇങ്ങനെ ഒരു റക്അത്തില്‍ 75 തസ്ബീഹാണ് ചൊല്ലേണ്ടത്. ഇതേ പ്രകാരം രണ്ടാം റക്അത്തിലും ആവര്‍ത്തിക്കണം. രണ്ടാം റക്അത്തില്‍ അത്തഹിയ്യാത്തിനും സ്വലാത്തിനും സലാമിനും ശേഷമാണ് അവസാനത്തെ പത്ത് തസ്ബീഹ് ചൊല്ലേണ്ടത്. ശേഷം സലാം വീട്ടുകയും അടുത്ത രണ്ട് റക്അത്ത് ഇപ്രകാം പൂര്‍ത്തിയാക്കുകയും ചെയ്യണം.

നിസ്കാരത്തില് ഓതേണ്ട സൂറത്തുകള്:

ഒന്നാമത്തെ റക്അത്തില് ഫാത്തിഹക്ക് ശേഷം സൂറത്തു സല്സലയും രണ്ടാം റക്അത്തില് സൂറത്തുല് ഖദ്റും മൂന്നാം റക്അത്തില് സൂറത്തുല് കാഫിറൂനും നാലാം റക്അത്തില് സൂറത്തുസ്സ്വമദും ഓതേണ്ടതാണ്.

ഖിറാഅത്തിന് ശേഷം ചൊല്ലേണ്ട 15 തസ്ബീഹ് ഖിറാഅത്തിന് മുമ്പിലേക്കും ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പറഞ്ഞ പത്ത് തസ്ബീഹ് ഖിറാഅത്തിന്റെ പിന്നിലേക്കും മാറ്റാവുന്നതാണ്. റുകൂഇല്‍ ചൊല്ലേണ്ട തസ്ബീഹ് വിട്ടുപോയെന്ന് ഇഅ്തിദാലില്‍ ഓര്‍മ വന്നാല്‍ തസ്ബീഹിന് വേണ്ടി വീണ്ടും റുകൂഇലേക്ക് മടങ്ങരുത്. ഇഅ്തിദാല്‍ ചുരുങ്ങിയ ഫര്‍ളായത് കൊണ്ട് അവ ഇഅ്തിദാലില്‍ കൂട്ടിയെടുക്കാനും പറ്റില്ല. പ്രത്യുത അത് സുജൂദില്‍ കൊണ്ട് വരേണ്ടതാണ്. തസ്ബീഹുകളുടെ എണ്ണം ചുരുക്കി നിസ്കരിച്ചാല്‍ നിസ്കാരം ബാത്തിലാകില്ല. നിസ്കാരത്തിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. തസ്ബീഹ് മുഴുവനും ഒഴിവാക്കിയാല്‍ അടിസ്ഥാന സുന്നത്ത് ലഭിക്കില്ല. നിരുപാദിക നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (തുഹ്ഫ 2/239)

(തമ്പുരാനേ, നിന്നോട് ഞാന്‍ സന്‍മാര്‍ഗികളുടെ തൌഫീഖും യവീനകരുടെ കര്‍മങ്ങളും തൌബ ചെയ്തവരുടെ ഉപദേശവും ക്ഷമാശീലരുടെ മനക്കരുത്തും ക്ഷമാശീലരുടെ മനക്കരുത്തും ഭയഭക്തരുടെ അധ്വാനവും ജിജ്ഞാസുക്കളുടെ തേട്ടവും സൂക്ഷ്മതക്കാരുടെ ഇബാദത്തും ജ്ഞാനികളുടെ ആത്മജ്ഞാനവും ചോദിക്കുന്നു. ഞാന്‍ നിന്നെ ഭയപ്പെടാന്‍ വേണ്ടി തമ്പുരാനേ പാപം തടയുന്ന ഭയവും നിന്നോട് ഞാന്‍ ചോദിക്കുന്നു. നിന്റെ പൊരുത്തത്തിന് പാത്രമാകുന്ന സല്‍ക്കര്‍മം ഞാന്‍ ചെയ്യാന്‍ വേണ്ടി നിന്നെ സ്നേഹിച്ച് ഞാന്‍ സദുപദേശം ചെയ്യാന്‍ വേണ്ടിയും എല്ലാ കാര്യങ്ങളിലും ഞാന്‍ നിന്നില്‍ തവക്കുല്‍ ചെയ്യാന്‍ വേണ്ടിയും നിന്നെക്കൊണ്ട് ഞാന്‍ നല്ല വിചാരം വച്ചുപുലര്‍ത്താനും. തേജസ്സിന്റെ സൃഷ്ടാവിന്റെ പരിശുദ്ധി ഞാന്‍ വാഴ്ത്തുന്നു റബ്ബേ. ഞങ്ങളുടെ തേജസ്സ് പൂര്‍ത്തീകരിക്കേണമേ. പാപം പൊറുക്കേണമേ. നീ സര്‍വശക്തന്‍ തന്നെ.)



ജമാഅത്ത് സുന്നത്തുള്ള നിസ്കാരം

തറാവീഹ്
വിശുദ്ധ റമളാനില്‍ എല്ലാ രാത്രികളിലും ഇശാഅ് നിസ്കരിച്ചതിനു ശേഷം നിര്‍വ്വഹിക്കപ്പെടുന്ന നിസ്കാരമാണ് തറാവീഹ്. ഇത് 20 റക്അത്താകുന്നു. രണ്ട് റക്അത്തുകള്‍ വീതം നിസ്കരിച്ചു സലാം വീട്ടല്‍ നിര്‍ബന്ധമാണ്. തറാവീഹ് നിസ്കാരത്തിന്റെ ബഹുമതികളെക്കുറിച്ച് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്.
പെരുന്നാള്‍ നിസ്കാരം
ഈദുല്‍ ഫിത്വ്ര്‍ (ചെറിയ പെരുന്നാള്‍), ഈദുല്‍ അള്ഹാ (വലിയ പെരുന്നാള്‍) ഇവ നാം വര്‍ഷം തോറും ആഘോഷിക്കുന്ന പരിശുദ്ധ ദിനങ്ങളാണല്ലൊ. ഈ രണ്ട് ആഘോഷ ദിനങ്ങളിലും പ്രതിഫലാര്‍ഹമായ നിരവധി കര്‍മ്മങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. പരിശുദ്ധ റമളാന്‍ മാസം അവസാനിച്ച് ശവ്വാല്‍ മാസം ഒന്ന് വന്നാല്‍ ചെറിയ പെരുന്നാളായി. ദുല്‍ഹജ്ജ് പത്തിനാണ് വലിയ പെരുന്നാള്. രണ്ടു പെരുന്നാളിനും ഈ രണ്ട് റക്അത്ത് നിസ്കാരം സുന്നത്തുണ്ട്. പ്രായഭേദമന്യേ എല്ലാവരും ഇത് നിസ്കരിക്കല്‍ ശക്തമായ സുന്നത്താണ്. പെരുന്നാള്‍ നിസ്കാരത്തിന്റെ സമയം സൂര്യന്‍ ഉദിച്ച് അല്‍പം കഴിഞ്ഞതു മുതല്‍ ഉച്ചതിരിയുന്നതു വരെയാണ്. ചെറിയ പെരുന്നാളിനു ചെറിയ പെരുന്നാല്‍ നിസ്കാരമെന്നും, വലിയ പെരുന്നാളിന് വലിയ പെരുന്നാള്‍ നിസ്കാരമെന്നും നിയ്യത്ത് ചെയ്യണം.
പെരുന്നാള്‍ നിസ്കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കണ് ഏറ്റവും ശ്രേഷ്ഠത. പള്ളിയില്‍ സൌകര്യക്കുറവാണെങ്കില്‍ വിശാലമായ തുറന്ന മൈതാനങ്ങളില്‍ നിസ്കരിക്കാം. വലിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും, ചെറിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കലുമാണ് സുന്നത്ത്.
പെരുന്നാളുകള്‍ വന്നാല്‍ പുലര്‍ച്ചതന്നെ കുളിച്ച് ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് പള്ളിയിലേക്ക് പുറപ്പെടണം. പുത്തന്‍ വസ്ത്രങ്ങളണിയിച്ച് കുട്ടികളെ പള്ളിയിലേക്ക് കൊണ്ടു പോവുക. ഏറ്റവും നേരത്തെ പോവുക. പള്ളിയിലേക്ക് പോകുന്നതും മടങ്ങുന്നതും രണ്ടു വഴികളില്‍കൂടിയാവുക. 'അസ്സലാത്തുജാമിഅഃ' എന്നു നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന വചനം പറയുക മുതലായവ സുന്നത്താകുന്നു. പെരുന്നാള്‍ നിസ്കാരത്തിലെ ആദ്യ റക്അത്തില്‍ തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം വജ്ജഹ്ത്തു ഓതുന്നതിന് മുമ്പ് നില്‍ക്കുന്നതിനുള്ള തക്ബീറിനു പുറമെ ഏഴ് തക്ബീറും രണ്ടാമത്തെ റക്അത്തില്‍ ഫാത്വിഹാക്ക് മുമ്പ് അഞ്ച് തക്ബീറും ചൊല്ലേണ്ടതാകുന്നു. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും രണ്ടു കൈകളും ചുമലിന്റെ നേരെ ഉയര്‍ത്തി വീണ്ടും കെട്ടണം.
തക്ബീറുകളുടെ ഇടയില്‍ 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍' എന്നു ചൊല്ലണം.
ആദ്യ റക്അത്തില്‍ ഫാത്വിഹക്ക് ശേഷം 'ഖാഫ് സൂറത്തും' രണ്ടാം റക്അത്തില്‍ 'ഇഖ്ത്തറബത്തിസ്സാഅത്തോ സബ്ബിഹ്സ്മ റബ്ബില്‍ അഅ്ലയോ ഹല്‍അത്താക്ക'യോ ഓതുക. നിസ്കാരത്തിനുശേഷം ജുമുഅയുടെ ഖുത്തുബ പോലെ രണ്ടു ഖുത്തുബ ഓതണം. ആദ്യത്തെ ഖുത്തുബക്ക് മുമ്പ് ഒമ്പതും രണ്ടാമത്തെ ഖുത്തുബക്ക് മുമ്പ് ഏഴും തക്ബീറുകള്‍ ചൊല്ലണം.
ചെറിയ പെരുന്നാളിന് ഫിത്വ്ര്‍ സക്കാത്തിനെക്കുറിച്ചും വലിയ പെരുന്നാളിന് ഉളുഹിയ്യത്തിനെക്കുറിച്ചും ഖുത്തുബയില്‍ പ്രത്യേകം പറയണം.
രണ്ടു പെരുന്നാള്‍ ദിവസങ്ങളിലും അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിലും (ദുല്‍ഹജ്ജ് 11, 12, 13) നോമ്പു നോല്‍ക്കല്‍ ഹറാമാണ്. ദുല്‍ഹജ്ജ് എട്ടിനും, അറഫാ ദിവസമായ ഒമ്പതിനും, നോമ്പ് നോല്‍ക്കല്‍ പ്രത്യേകം സുന്നത്താകുന്നു. വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ഭൂരിഭാഗവും നിര്‍വ്വഹിക്കുന്നത്. ആ ദിനങ്ങളുടെ മാഹാത്മ്യം ഇതു കൊണ്ട് വ്യക്തമാകുന്നു. ചെറിയ പെരുന്നാള്‍ ദിനത്തിലാണ് ശരീരത്തിന്റെ സക്കാത്ത് എന്നറിയപ്പെടുന്ന ഫിത്വ്ര്‍ സക്കാത്ത് കൊടുക്കുന്നത്. അതും ആ ദിനത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.
രണ്ടു പെരുന്നാളിനും തക്ബീറുകള്‍ വര്‍ദ്ധിപ്പിക്കല്‍ സുന്നത്താണ്. ചെറിയ പെരുന്നാളിന് റമളാന്‍ അവസാനത്തെ ദിവസം അസ്തമിച്ചതു മുതല്‍ പെരുന്നാള്‍ നിസ്കാരം കഴിയുന്നത് വരെയും, നിസ്കാര ശേഷവും തക്ബീര്‍ സുന്നത്താണ്. വലിയ പെരുന്നാളിന് ദുല്‍ഹജ്ജ് ഒമ്പത് സുബ്ഹി മുതല്‍ അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസത്തെ (ദുല്‍ഹജ്ജ് 13) അസര്‍ വരെ നിസ്കാരങ്ങള്‍ക്ക് ശേഷവും അറഫ ദിവസം (ദുല്‍ഹജ്ജ്) സുബ്ഹി മുതല്‍ പെരുന്നാള്‍ നിസ്കാരത്തിന്റെ അവസാനം വരെ പള്ളികളിലും വീടുകളിലും മറ്റെല്ലാ സ്ഥലങ്ങളിലും വെച്ച് തക്ബീര്‍ മുഴുക്കേണ്ടതാകുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ഫര്‍ള്, സുന്നത്ത്, ഖളാ എന്നു വേണ്ട ഏത് നിസ്കാരത്തിനും പിറകെയും തക്ബീറുകള്‍ മുഴക്കല്‍ സുന്നത്തു തന്നെ. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ പെരുന്നാള്‍ വരെ എന്നും ആട്, പശു, ഒട്ടകം തുടങ്ങിയ കാലികളെ കാണുമ്പോള്‍ തക്ബീര്‍ മുഴക്കേണ്ടതാണ്.
തക്ബീറിന്റെ വാചകം

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
ഇത് കൂടാതെ 'അല്ലാഹു അക്ബര്‍ കബീറന്‍' എന്ന് തുടങ്ങുന്ന ജനങ്ങള്‍ സാധാരണ ചൊല്ലാറുള്ള തക്ബീറും, അതിന്റെ അവസാനം വരെ ചൊല്ലാവുന്നതാണ്. പെരുന്നാള്‍ നിസ്കാരത്തെക്കുറിച്ചും 'ഉളുഹിയ്യത്തു' പോലുള്ള കര്‍മ്മങ്ങളെക്കുറിച്ചും ധാരാളം വിവരങ്ങള്‍ ഫിഖ്അ് ഗ്രന്ഥങ്ങളിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ സുന്നത്ത് നിസ്കാരങ്ങള്‍ എന്ന പുസ്തകം നോക്കുക.
ഗ്രഹണ നിസ്കാരം
സൂര്യനോ ചന്ദ്രനോ ഗ്രഹണം സംഭവിച്ചാല്‍ രണ്ട് റക്അത്ത് നിസ്കരിക്കല്‍ സുന്നത്തുണ്ട്. ഈ നിസ്കാരം പള്ളിയിലോ പൊതു സ്ഥലത്തോ വെച്ച് നിര്‍വ്വഹിക്കാം. 
ഗ്രഹണ നിസ്കാരം ഇപ്രകാരമാണ്. തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം ഫാതിഹ ഓതി റുകൂഉ് ചെയ്യുക. വീണ്ടും ഉയരുക. മറ്റൊരു ഫാതിഹയും റുകൂഉം കഴിഞ്ഞ് സുജൂദില്‍ പ്രവേശിക്കുക. ഇതു പോലെ അടുത്ത റക്അത്തും നിര്‍വ്വഹിക്കുക. ഗ്രഹണം നീളുന്നതിനനുസരിച്ച് നിറുത്തം ദീര്‍ഘിപ്പിക്കുകയോ ഗ്രഹണം അവസാനിച്ചതു കൊണ്ട് ചുരുക്കുകയോ ചെയ്യരുത്.
ഗ്രഹണ നിസ്കാരത്തിന്റെ  പൂര്‍ണ്ണ രൂപം
തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം വജ്ജ്ഹത്തു ഓതുക. അഊദു ഓതി ഫാതിഹ പൂര്‍ത്തിയാക്കിയ ശേഷം അല്‍ബഖറയില്‍ നിന്നും ഓതുക. ആദ്യ റുകൂഅ് ചെയ്ത് ഉയരുക. ഫാതിഹക്കു ശേഷം ആലുഇംറാന്‍ സൂറത്തോതുക. രണ്ടാം റക്അത്തിന്റെ ആദ്യ നിറുത്തത്തില്‍ ഫാതിഹാക്കു ശേഷം സൂറത്തുന്നിസാഉം രണ്ടാമത്തെ നിറുത്തത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുമാഇദയും ഓതുക. ആദ്യത്തെ റുകൂഇല്‍ അല്‍ബഖറയിലെ 100 ആയത്ത് ഓതുന്നതിന്റെ സമയവും രണ്ടാമത്തെ റുകൂഇല്‍ 80 ആയത്ത് ഓതുന്ന സമയവും മൂന്നാമത്തെ റുകൂഇല്‍ 70 ആയത്ത് ഓതുന്ന സമയവും 4-ാമത്തെ റുകൂഇല്‍ 50 ആയത്ത് ഓതുന്ന സമയവും തസ്ബീഹ് ചൊല്ലുക. മറ്റു കര്‍മ്മങ്ങള്‍ സാധാരണപോലെ ചെയ്യുകയും നിസ്കാരം പൂര്‍ത്തിയാക്കുകയും വേണം. തുടര്‍ന്ന് രണ്ട് ഖുത്വുബ ഓതുക. ഖുത്വുബയില്‍ ഗ്രഹണ നിസ്കാരത്തിന്റെ ഗുണങ്ങളും മറ്റും ഉണര്‍ത്തേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് റക്അത്തും ഓരോ റക്അത്തിലും രണ്ട് ഖിയാമും രണ്ടു റുകൂഉം രണ്ടു സുജൂദും ഈ നിസ്കാരത്തിന്റെ മാത്രം പ്രത്യേകതയാണ്. ളുഹ്റിന്റെ സുന്നത്തു പോലെ വെറും രണ്ടു റക്അത്ത് നിസ്കരിച്ചാലും ഗ്രഹണ നിസ്കാരത്തിന്റെ പ്രതിഫലം കിട്ടും.
നിയ്യത്തില്‍ സൂര്യഗ്രഹണ നിസ്കാരമെന്നോ, ചന്ദ്രഗ്രഹണ നിസ്കാരമെന്നോ വ്യക്തമാക്കിപ്പറയണം. ഈ നിസ്കാരത്തിന്റെ സമയം ഗ്രഹണം തുടങ്ങുന്നതു കൊണ്ട് തുടങ്ങും. ഗ്രഹണം അവസാനിച്ച് സൂര്യനോ ചന്ദ്രനോ വെളിവാകുകയോ ഗ്രഹണ സമയത്തോടു കൂടി അസ്തമിക്കുകയോ ചെയ്താല്‍ ഗ്രഹണ നിസ്കാരത്തിന്റെ സയമം കഴിയും. നിസ്കാരം തുടങ്ങി അവസാനിക്കുന്നതിന് മുമ്പ് മേല്‍ പറഞ്ഞതേതെങ്കിലും സംഭവിച്ചാലും നിസ്കാരം പൂര്‍ത്തിയാക്കുക തന്നെ വേണം.
മഴയെ തേടുന്ന നിസ്കാരം
വെള്ളം കിട്ടാതെ വിഷമിക്കുന്ന അവസരത്തില്‍ നിര്‍വ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്കാരമാണ് സലാത്തുല്‍ ഇസ്ത്തിഖ്സാഅ് അഥവാ മഴയെ തേടുന്ന നിസ്കാരം. ഈ നിസ്കാരത്തിനുശേഷം പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ഓതുന്നതു പോലെ രണ്ടു ഖുത്തുബകള്‍ ഓതണം. ഈ ഖുത്തുബയില്‍ തക്ബീര്‍ ചൊല്ലുന്നതിനു പകരമായി:
അസ്തഗ്ഫിറുള്ളാഹുല്‍ അളീം അല്ലദീ ലാഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യും. വഅത്തൂബു ഇലയ്ഹി
എന്ന ഇസ്തിഗ്ഫാര്‍ ചൊല്ലണം. ഇസ്തിഗ്ഫാറും സ്വലാത്തും കൂടുതല്‍ നല്ലതാണ്.
മഴ പെയ്യാതെ ഭൂമി വരണ്ടുണങ്ങി കിടക്കുമ്പോള്‍ ചെയ്ത പാപങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും, പശ്ചാത്തപിക്കുവാനും ജനങ്ങളെ ഉപദേശിക്കണം. ദാനധര്‍മ്മങ്ങള്‍ അധികരിക്കാനും പരസ്പരമുള്ള വൈരാഗ്യം മറന്ന് ഒരുമിച്ചു ജീവിക്കാനും അഭ്യര്‍ത്ഥിക്കണം. തുടര്‍ന്ന് മൂന്ന് നാളുകള്‍ വ്രതമനുഷ്ഠിക്കണം. നാലാം നാളില്‍ നോമ്പോടുകൂടെ ആബാല വൃദ്ധം ഒന്നിച്ചു എളിമയുള്ള വസ്ത്രങ്ങളണിഞ്ഞ്  വിനയത്തോടെ ഒരു മൈതാനത്ത് ഒരുമിച്ചു കൂടണം. അവിടെ വെച്ചാണ് നിസ്കാരവും ഖുത്തുബയും നിര്‍വ്വഹിക്കേണ്ടത്. ഇത് ജമാഅത്തായിട്ടാണ് നിസ്കരിക്കരിക്കേണ്ടത്. വയസ്സായവരെയും കുട്ടികളെയും സദ്വൃത്തരേയും പണ്ഡിതന്മാരെയും പരമാവധി പങ്കെടുപ്പിക്കണം. മൃഗങ്ങളെയും കൂടെ കൊണ്ടു പോകുന്നത് നല്ലതാണ്. എല്ലാവരും ഒരുമിച്ച് മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. ഇമാമ് രണ്ടാമത്തെ ഖുത്തുബയില്‍ ഖിബ്ലയുടെ ഭാഗത്തേക്ക് തിരിയണം. മേല്‍മുണ്ട് ഭാഗം മാറ്റി മറിക്കണം.
തസ്ബീഹ് നിസ്കാരം
തസ്ബീഹ് നിസ്കാരം നാല് റക്അത്താകുന്നു. തസ്ബീഹ് നിസ്കാരം എന്നു നിയ്യത്തില്‍ പ്രത്യേകം കരുതണം. തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം അഊദു ഓതി ഫാത്തിഹഃ പൂര്‍ത്തിയാക്കി സൂറത്തും ഓതിക്കഴിഞ്ഞാല്‍,
സുബ്ഹാനല്ലാഹി വല്‍ഹം ദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
എന്ന് പതിനഞ്ച് പ്രാവശ്യം ചൊല്ലണം.
റുകൂഇലും ഇഅ്ത്തിദാലിലും സുജൂദിലും സുജൂദിന്റെ ഇടയിലെ ഇരുത്തത്തിലും രണ്ടാം സുജൂദിലും നില്‍ക്കാന്‍ വേണ്ടി ഉയരുമ്പോഴുളള ഇരുത്തത്തില്‍ 10ഉം അടക്കം ഒരു റക്അത്തില്‍ മൊത്തം 75 പ്രാവശ്യം ഈ തസ്ബീഹ് ആവര്‍ത്തിക്കേണ്ടതാണ്. ഇപ്രകാരം തസ്ബീഹുകള്‍ അധികരിപ്പിച്ചതു കൊണ്ടാണ് ഈ നിസ്കാരത്തിന് തസ്ബീഹ് നിസ്കാരം എന്നു പറയുന്നത്. തസ്ബീഹ് നിസ്കാരം നാം അധികമായി ചെയ്യേണ്ടുന്ന കര്‍മ്മമാണ്. ഇത് ദിവസത്തില്‍ ഒരിക്കല്‍ നിസ്കരിക്കണം. അതിനു കഴിയുകയില്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ നിര്‍വ്വഹിക്കണം. അല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അല്ലാത്തപക്ഷം വര്‍ഷത്തിലൊരിക്കല്‍, ഇതിനൊന്നും കഴിയാതെ വന്നാല്‍ ആയുസ്സിലൊരിക്കലെങ്കിലും തീര്‍ച്ചയായും നിസ്കരിച്ചിരിക്കണം. തസ്ബീഹ് നിസ്കാരത്തിന്റെ ആദ്യ റക്അത്തില്‍ ഫാതിഹാക്കു ശേഷം സൂറത്തുല്‍ കൌസറും രണ്ടാമത്തെ റക്അത്തില്‍ ഫാതിഹക്ക് ശേഷം വല്‍അസ്രിയും മൂന്നാമത്തേതില്‍ കാഫിറൂനയും നാലാമത്തേതില്‍ ഇഖ്ലാസുമാണ് ഓതേണ്ടത്.
മറ്റൊരു ദിവസവും ഇത് നിര്‍വ്വഹിക്കാതെ വെള്ളിയാഴ്ച രാവില്‍ മാത്രം നിസ്കരിക്കല്‍ കറാഹത്താകുന്നു. റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ 12 റക്അത്ത് നിസ്കരിക്കല്‍ (റഗാഇബ്) ബറാഅത്ത് രാവില്‍ 100 റക്അത്ത് നിസ്കരിക്കല്‍ എന്നിവ കറാഹത്തും ബിദ്അത്തുമാകുന്നു.
വിശേഷപ്പെട്ട രാവുകളും ദിനങ്ങളും ഉണ്ടെന്നത് ശരി തന്നെ. പക്ഷേ, ചില ബിദ്അത്തുകള്‍ ഇബാദത്തുകളായി കടന്നു കൂടിയിട്ടുണ്ട്. അവയെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
സ്വലാത്തുല്‍ ഹവ്വാബീന്‍
മഗ്രിബിനു ശേഷം മറ്റു സംസാരങ്ങളിലേര്‍പ്പെടുന്നതിനു മുമ്പാണ് ഇത് നിര്‍വ്വഹിക്കേണ്ടത്. ഈ നിസ്കാരം പന്ത്രണ്ട് കൊല്ലത്തെ ഇബാദത്തിനു തുല്യമാണെന്ന് ബുഖാരി, മുസ്ലിം, തുര്‍മദി, ഇബ്നു മാജാ എന്നിവര്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇതു പതിവാക്കിയാല്‍ അമ്പതു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് അബ്ദുല്ലാഹിബ്നു ഉമര്‍ എന്നിവരില്‍ നിന്ന് ഇബ്നു നാസര്‍ നിവേദനം ചെയ്തിട്ടുണ്ട്. ഈ നിസ്കാരം കുറഞ്ഞത് രണ്ട് റക്അത്താണ്. കൂടിയത് ഇരുപത് റക്അത്ത്. സാധാരണ 6 റക്അത്തും.
ഇഹ്റാമിന്റെ രണ്ടു റക്അത്ത്, ത്വവാഫിന്റെ രണ്ട് റക്അത്ത്, ഹാജത്തിന്റെ രണ്ട് റക്അത്ത്, തൌബയുടെ രണ്ട് റക്അത്ത്, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രണ്ട് റക്അത്ത്, യാത്ര കഴിഞ്ഞ് വീട്ടില്‍ കയറുമ്പോള്‍ രണ്ട് റക്അത്ത്, സഫറിന്റെ രണ്ട് റക്അത്ത് നബി(സ)യുടെ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ രണ്ട് റക്അത്ത്, മുമ്പ് നടക്കാത്ത സ്ഥലത്തു കൂടി നടക്കുമ്പോള്‍ രണ്ട് റക്അത്ത്, ഭാര്യയുമായി ആദ്യം ഒന്നിച്ചു ചേരുമ്പോള്‍ രണ്ട് റക്അത്ത്, സംഭോഗത്തിന് മുമ്പ് രണ്ട് റക്അത്ത് തുടങ്ങി ഒരുപാട് സുന്നത്ത് നിസ്കാരങ്ങള്‍ ഉണ്ട്.



ജമാഅത്ത് സുന്നത്തില്ലാത്തവ


സുന്നത്തുള്ള സല്‍കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് സുന്നത്ത് നിസ്കാരമാകുന്നു. സുന്നത്ത് നിസ്കാരം ജമാഅത്ത് സുന്നത്തുള്ളതും അല്ലാത്തതുമുണ്ട്. രണ്ട് പെരുന്നാള്‍ നിസ്കാരം, ഗ്രഹണ നിസ്കാരം, മഴയെ തേടുന്നതിനുള്ള നിസ്കാരം, തറാവീഹ് നിസ്കാരം, റമളാനിലെ വിതര്‍ നിസ്കാരം ഇവയെല്ലാം ജമാഅത്ത് സുന്നത്തുള്ളവയാകുന്നു.
ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും പിമ്പും സുന്നത്തുള്ള റവാത്തിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്.
ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, ഇതില്‍ 10 റക്അത്ത് ശക്തമായ സുന്നത്താണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഫര്‍ള് നിസ്കാരത്തിന്റെ സമയമായാല്‍ മുമ്പുള്ള റവാത്തിബിന്റെ സമയമാകും. ഫര്‍ളു നിസ്കരിച്ചു കവിഞ്ഞാല്‍ ശേഷമുള്ള റവാത്തിബിന്റെ സമയവുമാകും.
വിത്റ് നിസ്കാരം
ഇശാഅ് നിസ്കരിച്ചതു മുതല്‍ ഫജ്റുസ്സ്വാദിഖു വരെയാണ് വിത്റ് നിസ്കാരത്തിന്റെ സമയം. ഇത് കുറഞ്ഞത് ഒരു റക്അത്തും ഏറ്റവും കൂടിയത് 11 റക്അത്തുമാകുന്നു. 9, 7, 5, 3 ഇപ്രകാരം നിസ്കരിക്കാവുന്നതാണ്. ഏറ്റവും ഉത്തമമായത് ഈ റക്അത്തുകള്‍ നിസ്കരിക്കലാണ്. അതില്‍ രണ്ട് അത്തഹിയ്യാത്തുകള്‍ ഓതലും മൂന്ന് റക്അത്തുകള്‍ നിസ്കരിക്കുമ്പോള്‍ ആദ്യത്തെ റക്അത്തില്‍ ഫാത്വിഹക്കു ശേഷം സബ്ബിഹിസ്മ എന്ന സൂറത്തും രണ്ടാമത്തെ റക്അത്തില്‍ കാഫിറൂന സൂറത്തും മൂന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്ലാസും മുഅവ്വദത്തയ്നിയും ഓതണം. റമളാനില്‍ വിത്റ് ജമാഅത്തായി നിസ്കരിക്കണം. റമളാനിലെ അവസാനത്തെ പകുതിയില്‍ മൂന്നാമത്തെ റക്അത്തിലെ ഇഅ്ത്തിദാലില്‍ ഖുനൂത്ത് ഓതണം.
തഹജ്ജുദ് നിസ്കാരം
രാത്രിയില്‍ അല്‍പം ഉറങ്ങിയതിനു ശേഷം എഴുന്നേറ്റ് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുന്നതിനാണ്, തഹജ്ജുദ് എന്ന് പറയുന്നത്. ഇത് രണ്ടു റക്അത്തുകളില്‍ കൂടുതലും നിസ്കരിക്കാം. അര്‍ദ്ധരാത്രിക്കു ശേഷമുള്ള ഈ നിസ്കാരത്തിന്റെ ബഹുമതികള്‍ ധാരാളമുണ്ട്. രാത്രിയിലെ പ്രാര്‍ത്ഥനക്ക് പ്രത്യേകം പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കണം. അല്ലാഹുവിനോട് ഹലാലായ ആവശ്യങ്ങള്‍ പറയാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് തഹജ്ജുദ് നിസ്കാരത്തിന്റെ ശേഷമുള്ള സമയം.
വുളുവിന്റെ സുന്നത്ത് നിസ്കാരം
വുളൂഅ് എടുത്തു ഉടന്‍ തന്നെ രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിക്കല്‍ തിരുനബി(സ)യുടെ ചര്യയില്‍പ്പെട്ടതും പ്രതിഫലര്‍ഹവുമായ കാര്യമാണ്.
തഹിയ്യത്ത്
പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഇരിക്കുന്നതിനു മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കണം. ഇതിനു തഹിയ്യത്ത് നിസ്കാരം എന്നു പറയുന്നു. പല പ്രാവശ്യം പള്ളിയില്‍ പ്രവേശിക്കുകയാണെങ്കില്‍ ഓരോ പ്രാവശ്യവും ഇതാവര്‍ത്തിക്കണം. പള്ളിയില്‍ ഇരുന്നു കഴിഞ്ഞാല്‍ തഹിയ്യത്തിന്റെ സമയം പാഴാകുന്നതാണ്.
ളുഹാ നിസ്കാരം
സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചവരെയാണ് ളുഹാ നിസ്കാരത്തിന്റെ സമയം. ളുഹാ നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത്താകുന്നു. അധികരിച്ചത് 8 റക്അത്തും 12 റക്അത്തുമാണെന്നും അഭിപ്രായമുണ്ട്. ളുഹാ നിസ്കാരത്തിന് ഒരുപാട് ശ്രേഷ്ഠതകളുണ്ട്. ഇത്തരം സമയം നിശ്ചയിക്കപ്പെട്ട സുന്നത്തു നിസ്കാരങ്ങള്‍ യഥാസമയം നിര്‍വ്വഹിക്കാന്‍ കഴിയാതെ പോയാല്‍ അവ ഖളാ വിട്ടാവുന്നതാണ്.
സ്വലാത്തുല്‍ ഇസ്തിഖാറത്ത്
ഗുണമുള്ള കാര്യങ്ങള്‍ നേടുന്നതിനു വേണ്ടി നിയ്യത്തു ചെയ്തു കൊണ്ട് രണ്ട് റക്അത്ത് നിസ്കരിക്കല്‍ സുന്നത്താകുന്നു. ഇതിനു സ്വലാത്തുല്‍ ഇസ്തിഖാറത്ത് അഥവാ ഖൈറിനെ തേടുന്ന നിസ്കാരം എന്നു പറയുന്നു. ഇസ്തിഖാറത്തിന്റെ നിസ്കാരവും യാദൃശ്ചിക സംഭവങ്ങള്‍ കൊണ്ട് (തഹിയ്യത്ത്, ഗ്രഹണ നിസ്കാരം പോലെ) ഉണ്ടാകുന്ന നിസ്കാരവും ഖലാ വീട്ടേണ്ടതില്ല.